പാരിസ്: പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ രാജിവച്ചു. പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വേണ്ടത്ര മികവ് പ്രകടിപ്പിക്കാൻ കഴിയാതെപോയതാണ് പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നിലെന്നാണ് സൂചന. സർക്കാരിന്റെ രാജി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫിലിപ്പെയ്ക്ക് പകരം സെന്റർ റൈറ്റ് മേയർ ജീൻ കാസ്റ്റെക്സ് പുതിയ മന്ത്രിസഭയെ നയിക്കും. പ്രസിഡന്റിനേക്കാൾ ജനപ്രീതിയുള്ള നേതാവെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന ആളാണ് ഫിലിപ്പെ എങ്കിലും കഴിഞ്ഞയാഴ്ച നടന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ഫലമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഇന്നലെയാണ് ഫിലിപ്പെ, മാക്രോണിനെ സന്ദർശിച്ച് രാജിസന്നദ്ധത അറിയിച്ചത്. 2017 മേയ് 15നാണ് സെന്റർ റൈറ്റ് റിപ്പബ്ളിക്കൻ മേയറായ എഡ്വേർഡ് ഫിലിപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.
കുറച്ചുനാളുകളായി ഫ്രഞ്ച് സർക്കാരിൽ മന്ത്രിസഭ പുനസംഘടന നടക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം, അഞ്ചുവർഷത്തേക്ക് അധികാരമേൽക്കുന്ന മന്ത്രിസഭയിൽ, ഈ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ്തന്നെ പ്രധാനമന്ത്രിയെ മാറ്റിനിയമിക്കുന്നത് ഫ്രാൻസിൽ സാധാരണമാണ്. ക്വിൻകിനാ(quinquennat) എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത് തന്നെ.
രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ആളാണ് 55 കാരനായ കാസ്റ്റെക്സ്.