കോഴിക്കോട്: സംസ്ഥാനത്ത് നിലവിൽ ഇരിക്കുന്ന എല്ലാ അഴിമതി നിരോധന സംവിധാനങ്ങളെയും തകർക്കുന്നതാണ് പിണറായി സർക്കാരിന്റെ നീക്കമെന്ന് തുറന്നടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉയർത്തിയിരിക്കുന്നത്. ഈ നാട്ടിൽ അഴിമതിയെ തടയുക എന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയാണ് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ഈ നാട്ടിൽ അഴിമതിയെ തടയുക എന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയാണ് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സംസ്ഥാനത്ത് നിലവിലിരിക്കുന്ന എല്ലാ അഴിമതി നിരോധന സംവിധാനങ്ങളേയും തകർക്കുന്നതാണ് പിണറായി സർക്കാരിന്റെ നീക്കം. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി അയച്ചത് അതീവ രഹസ്യമായാണ് എന്നത് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.ലോകായുക്തയെ നിര്‍ജീവമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇത് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.
മന്ത്രിസഭയിലെ ചിലർക്കെതിരെ അഴിമതി ആരോപണം ഉയരുകയും പരാതികൾ ലോകായുക്തയുടെ മുന്നിൽ എത്തുകയും ചെയ്യുമ്പോൾ എങ്ങനെ ഇതിനെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയും.അഴിമതിക്കെതിരെ പോരാടുന്നവർ എവിടെ..? അഴിമതിക്കെതിരെ പൊരുതുന്ന സാമൂഹ്യ സാംസ്ക്കാരിക നായകർ എവിടെ..ചിലരൊക്കെ പുലർത്തുന്ന മൗനം ഭയപെടുത്തുകയാണ്.അഴിമതിക്ക് കുടപിടിക്കുന്ന അഴിമതിക്കാരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന പിണറായി ഭരണത്തിനെതിരെ പ്രതിഷേധം ഉയരുക തന്നെവേണം.