തിരുവനന്തപുരം : പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പ്രകടനം നടത്താൻ പറ്റില്ലെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ (K Surendran) കെ. സുരേന്ദ്രൻ.ഇത് പാകിസ്താൻ ഒന്നുമല്ല ഇന്ത്യയാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാദത്തമാണ്. അല്ലാതെ പോപ്പുലർഫ്രണ്ടിന്റെ ഓഫീസിൽ നിന്ന് നൽകുന്ന ഔദാര്യമല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിന്റെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണനും സിപിഐഎമ്മും മൗനം പാലിക്കുകയും സഹായിക്കുകയുമാണ്. പോപ്പുലർ ഫ്രണ്ട് ഭീകരതക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരെ കോടിയേരി ബാലകൃഷ്ണനും കമ്മ്യൂണിസ്റ്റ് പാർട്ടിയും തിരിയുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ. റെയിലുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജുമായി ബന്ധപ്പെട്ടും കെ. സുരേന്ദ്രൻ പ്രതികരിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ള നടത്തിയതിന് ശേഷം ജനങ്ങൾക്ക് വാഗ്ദാനം നൽകി കബളിപ്പിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കാൻ പോകുന്നില്ല. കേരളത്തെ ആകെ വെട്ടിമുറിച്ച്, പരിസ്ഥിതിയെ തകർത്ത്, പാവങ്ങളെ കുടിയൊഴുപ്പിച്ച്, ജനങ്ങളെ കോടിക്കണക്കിന് രൂപയുടെ കടക്കെണിയിലാക്കുക മാത്രമാണ് കെ. റെയിൽ യാഥാർത്ഥ്യമായാൽ സംഭവിക്കുക. ലാസ്റ്റ് ബസായത് കൊണ്ട് പരമാവധി കൊള്ളയടിച്ചു രക്ഷപ്പെടാനാണ് സർക്കാരും പാർട്ടിയും ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കെ-റെയിലുമായി മുന്നോട്ട് പോകുമ്പോൾ കെ-റെയിൽ വിരുദ്ധ സമരക്കാരെ മുഴുവൻ യോജിപ്പിച്ച് അതിശക്തമായ പ്രതിഷേധം ബിജെപിയുടെ നേതൃത്വത്തിൽ ഉണ്ടാകും.
ദേശീയ രാഷ്‌ട്രീയത്തിൽ എല്ലാപേരും ഒന്നിച്ചു നിന്നാലും പ്രതിപക്ഷം പച്ചതൊടില്ലെന്നും നരേന്ദ്രമോദിയും ബിജെപിയും രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ച മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാണുന്നിന് സമാനമായി കേരളത്തിൽ കോൺഗ്രസ്-ഇടതുപക്ഷ സഖ്യം വൈകാതെ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.