ദില്ലി- ആം ആദ്മി പാർട്ടി നേതാവും എം എൽ എയുമായിരുന്ന കപിൽ മിശ്ര ബി ജെ പിയിൽ ചേർന്നു. ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാളിന്‍റെ അടുത്ത സഹായിയായിരുന്ന മിശ്ര കാരവാല്‍ നഗര്‍ എം എല്‍ എ ആയിരുന്നു.
താന്‍ ശനിയാഴ്ച ബിജെപിയില്‍ അംഗത്വമെടുക്കുമെന്നും നരേന്ദ്ര മോദിക്കൊപ്പം ചേരുന്നുവെന്നും മിശ്ര ട്വിറ്ററില്‍ പറഞ്ഞിരുന്നു. ബി ജെ പിയില്‍ ചേരണമെന്നുള്ളത് താന്‍ കുറെ നാളുകളായി ആഗ്രഹിക്കുന്നതാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം വന്നിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി നേതാക്കളായ മനോജ് തിവാരി , കേന്ദ്ര മന്ത്രി വിജയ് ഗോയൽ എന്നിവരോടൊപ്പം വേദി പങ്കിട്ടതിനാണ് കപിൽ മിശ്രയെ ആംആദ്മിയിൽ നിന്ന് പുറത്താക്കിയത്. ബി ജെ പിക്ക് വേണ്ടി കപില്‍ വോട്ടുചോദിച്ചെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. തന്നെ അയോഗ്യനാക്കിയതിനെതിരെ കപില്‍ മിശ്ര സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മനോജ് തിവാരി , വിജയ് ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലാണ് കപില്‍ മിശ്ര ബി ജെ പി അംഗത്വമെടുത്തത്.