ദില്ലി: അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് ഇ ഡി അരവിന്ദ് കെജ്‍രിവാളിനെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. കെജ്‌രിവാളിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയും ഇഡി നൽകാനാണ് സാധ്യത. പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ്‍രിവാളിന്റെ അഭിഭാഷകര്‍ അറിയിച്ചത്.
അതേസമയം, കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാനുള്ള ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ ദില്ലി ഹൈക്കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കെജ്‌രിവാളിന് അടിയന്തര ആശ്വാസവും ലഭിച്ചിട്ടില്ല. ഹർജിയിൽ മറുപടി നൽകാൻ ഇഡി ക്ക് ഏപ്രിൽ രണ്ടുവരെ സമയം നൽകിയ കോടതി ഏപ്രിൽ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും.
ഇ ഡിയുടെ അറസ്റ്റിനെയും നടപടിയെയും ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്റെ ഹർജിയിലാണ് അനുയായികളെ നിരാശപ്പെടുത്തുന്ന തീരുമാനം വന്നത്. കെജ്‍രിവാളിന്റെ വാദങ്ങളിൽ ഇ ഡിക്ക് മറുപടി നൽകാനുളള സമയവും കോടതി നൽകി. ഏപ്രിൽ രണ്ടിന് മറുപടി നല്‍കാനാണ് കോടതിയുടെ നിർദേശം. ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.