തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികളിൽ മാറ്റം വരുമോയെന്ന് ഇന്നറിയാം. കോവിഡ് പ്രതിരോധ രീതിയിൽ പുതിയ മാറ്റങ്ങളറിയാൻ സംസ്ഥാന സർക്കാർ വിദഗ്ദരുമായി ഇന്ന് ചർച്ച നടത്തും. സംസ്ഥാന മെഡിക്കൽ ബോർഡിന് പുറമെ, സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ, വിദഗ്ദർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ, ദുരന്ത നിവാരണ വിദഗ്ദർ എന്നിവർ യോഗത്തിലുണ്ടാകും.
എന്നാൽ നിലവിൽ പരിശോധനകൾക്കും ടിപിആറിനും ലോക്ക്ഡൗണിനും പുറകെ പോവുന്നതിന് പകരം മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നൽ നൽകിയുള്ള മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്. പ്രാദേശിക ലോക്ക്ഡൗണുകൾക്ക് പകരം, ചികിത്സാ സംവിധാനങ്ങൾ പ്രതിസന്ധിയിലാകുന്ന ജില്ലകളിൽ മാത്രം ലോക്ക്ഡൗൺ മതിയെന്ന നിർദേശവുമുണ്ട്. വാക്സിനേഷൻ മുന്നേറിയതോടെ ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞത് കണക്കിലെടുക്കണമെന്നാണ് പ്രധാന വാദം. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക. ഇതിന് ശേഷമായിരിക്കും മന്ത്രിസഭാ യോഗം നടക്കുക. കോവിഡ് സാഹചര്യവും പ്രതിരോധ നടപടികളും മന്ത്രിസഭയോഗം വിലയിരുത്തും. ഓണക്കാലമായതിനാല്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചേര്‍ന്നിരുന്നില്ല.
എന്നാൽ സമഗ്ര മാറ്റം വേണമെന്ന നിർദേശം ഉയർന്നാലും കേന്ദ്രനയം, നിർദേശം എന്നിവ കൂടി നോക്കിയാകും കോവിഡ് പ്രതിരോധം സംബന്ധിച്ച തീരുമാനമുണ്ടാവുക. അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 30,203 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നാല് ജില്ലകളിൽ മൂവായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ശതമാനമാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗികളിൽ പകുതിയും കേരളത്തിലാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona