കോഴിക്കോട്: നാദാപുരത്തിന് സമീപം അരൂരില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിൽ. രാജന്‍, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ചത്.
വെളളിയാഴ്ച രാവിലെ ഭര്‍ത്താവ് പുറത്തു പോയ സമയത്ത് അരൂരിലെ വീട്ടിലെത്തിയ രാജന്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. തിരികെയെത്തിയ ഭര്‍ത്താവിനെ കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കളേയും അയല്‍വാസികളേയും ഉടന്‍ വിവരമറിയിച്ചെങ്കിലും ഭര്‍ത്താവ് സംസാര ശേഷി ഇല്ലാത്ത ആളായതിനാല്‍ ഇവര്‍ക്ക് ആളെ തിരിച്ചറിയാനായില്ല.
പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും തുടര്‍ന്നുളള വൈദ്യ പരിശോധനയിലും പീഡനം നടന്നതായി വ്യക്തമായി. തുടര്‍ന്ന് രാജനേയും രതീഷിനേയും അറസ്റ്റ് ചെയ്തു. കൂലിവേലക്കാരായ രാജനും രതീഷും പുറമേരി പഞ്ചായത്തിലെ അരൂര്‍ സ്വദേശികളാണ്.