മലയാള ചലച്ചിത്രഗാനാലാപന രംഗത്ത് തന്റേതായ ശൈലിവിരിയിച്ച അനശ്വര ഗായകൻ കെ.പി ബ്രഹ്മാനന്ദൻ വിട പറഞ്ഞിട്ട് ഇന്നേക്ക് പതിനാറ് വർഷം. കാല്‍നൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകള്‍ മാത്രമേ ബ്രഹ്മാനന്ദന്‍ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസ്സില്‍ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിൽ നിലയ്ക്കാമുക്ക് ഭജനമഠത്തിന് സമീപം പാച്ചൻ ആശാരിയുടെയും ഭവാനിയുടെയും മകനായി 1946 ഫെബ്രുവരി 22നാണ് അദ്ദേഹം ജനിച്ചത്. കടയ്ക്കാവൂർ സേതൂപാർവ്വതീഭായി ഹൈസ്‌കൂളിൽ പഠനം പൂർത്തീകരിച്ച ശേഷമാണ് കലാരംഗത്തേക്ക് പ്രവേശിച്ചത്.
കടയ്ക്കാവൂര്‍ സുന്ദരം ഭാഗവതര്‍, ഡി.കെ. ജയറാം എന്നിവര്‍ക്കു കീഴില്‍ സംഗീതം അഭ്യസിച്ച ബ്രഹ്മാനന്ദന്‍ അഖിലേന്ത്യാ റേഡിയോയുടെ മികച്ച ലളിതഗാനത്തിനുള്ള പുരസ്കാരം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കെ.രാഘവന്‍ സംഗീതസംവിധാനം നിര്‍വഹിച്ച “കള്ളിച്ചെല്ലമ്മ” എന്ന ചിത്രത്തിനുവേണ്ടി പാടി 1969ല്‍ ചലച്ചിത്രലോകത്തെത്തി. ഈ സിനിമയ്ക്കുവേണ്ടി ബ്രഹ്മാനന്ദന്‍ ആലപിച്ച “മാനത്തേകായലില്‍.” എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
മലയാളത്തിനു പുറമേ തമിഴിലും ഏതാനും സിനിമകൾക്കുവേണ്ടി ബ്രഹ്മാനന്തൻ പാടിയിട്ടുണ്ട്. ”മലയത്തിപ്പെണ്ണ്”, ‘കന്നിനിലാവ്’ എന്നീ സിനിമകൾക്കുവേണ്ടി ബ്രഹ്മാനന്ദൻ സംഗീതസംവിധാനവും നിർവഹിച്ചു. കാലത്തിന് മറക്കാനാവാത്ത ആ ഭാവഗായകൻ മാനവമനസ്സുകളിൽ ഇന്നും ജീവിക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona