കോഴിക്കോട്: മാവൂരിലെ തകര്‍ന്ന കൂളിമാട് പാലത്തില്‍ നാളെ പരിശോധന നടത്തനൊരുങ്ങി പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ്. ഡെപ്യൂട്ടി എന്‍ജിനിയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുക. പാലത്തിന്റെ ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ച യന്ത്രത്തിന്റെ തകരാര്‍ മൂലമാണ് പാലം തകര്‍ന്നത് എന്ന കരാറുകാരുടെ വിശദീകരണമുള്‍പ്പെടെ പി.ഡബ്ല്യു.ഡി വിജിലന്‍സ് വിഭാഗം പരിശോധിക്കും എന്നാണ് റിപ്പോർട്ട്.
അതേസമയം ചാലിയാറിന് കുറുകെ നിര്‍മ്മിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞദിവസം തകര്‍ന്ന് വീണത്. യന്ത്രസഹായത്തോടെ പാലത്തിന്റെ തൂണില്‍ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് നിര്‍മ്മാണം തുടങ്ങിയത്. പിന്നീട്, പ്രളയം കാരണം നിര്‍മ്മാണം തടസ്സപ്പെട്ടു.
പിന്നീട് എസ്റ്റിമേറ്റ് പുതുക്കി നല്‍കിയാണ് നിര്‍മ്മാണം ആരംഭിച്ചത്. 25 കോടിയുടെ പാലം, നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.