കൊച്ചി: മനസ്സ് വിങ്ങിപൊട്ടുമ്പോഴും കൈകൾ വിറക്കാതെ പ്രിയതമന് അവസാന സല്യൂട്ട് നൽകി ക്യാപ്റ്റൻ നിർമൽ ശിവരാജിൻറെ ഭാര്യ ഗോപീചന്ദ്ര ധീരോചിതമായി യാത്രയയപ്പ് നൽകി. ജബൽപുരിൽ സൈനിക ആശുപത്രിയിൽ നേഴ്‌സാണ് ഗോപീചന്ദ്ര. മധ്യപ്രദേശ് മുതൽ നിർമലിന്റെ മൃതദേഹത്തെ ഗോപീചന്ദ്ര അനുഗമിക്കുകയായിരുന്നു. ഒടുവിൽ വീട്ടിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം പച്ചാളം പൊതുശ്മശാനത്തിൽ എത്തിച്ചപ്പോഴാണ് ഗോപീചന്ദ്ര വിങ്ങിപ്പൊട്ടി അവസാന സല്യൂട്ട് നൽകിയത്. സന്തോഷകരമായ ദാമ്പത്യം കേവലം എട്ടുമാസം മാത്രം പിന്നിട്ടപ്പോഴാണ് മിന്നൽപ്രളയത്തിൽ ഭർത്താവിനെ നഷ്ടപ്പെടുന്നത്. ഗോപീചന്ദ്രയെ കണ്ട് 15-ന് രാത്രി പച്മഡിയിലുള്ള ആർമി എജ്യുക്കേഷൻ കോർ സെന്ററിലേക്ക് പോകുമ്പോഴാണ് നിർമലിന് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായ ദേഹവിയോഗത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. നിർമലിൻറെ അമ്മ സുബൈദയുടെയും സഹോദരി ഐശ്വര്യയുടെയും ദുഃഖം നിയന്ത്രിക്കാൻ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടി.
മധ്യപ്രദേശിൽ അണക്കെട്ട് തുറന്നപ്പോഴുണ്ടായ മിന്നൽ പ്രളയത്തിൽ നിർമൽ സഞ്ചരിച്ചിരുന്ന കാർ അകപ്പെടുകയായിരുന്നു. മറാത്ത ലൈറ്റ് ഇൻഫെന്ററി റജിമെന്റിലെ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, ഉമ തോമസ് എന്നിവർ വിമാനത്താവളത്തിലെത്തി നേതൃത്വം നൽകി. സേനാംഗങ്ങളുടെ അകമ്പടിയോടെ വൈകിട്ട് മൂന്നരയോടെ കലൂർ കറുകപ്പിള്ളി ഭാഗ്യതാര നഗറിലെ വീട്ടിലെത്തിച്ചു. അഞ്ചോടെ പച്ചാളം പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.