ഉത്തർപ്രദേശ് : പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പത്ത് വയസുകാരന് ദാരുണാന്ത്യം. വീടിനു സമീപത്തെ കാടുകാണാനിറങ്ങിയ കുട്ടിയെയാണ് അമ്മയുടെ മുന്നില്‍വെച്ചാണ് പുലി ആക്രമിച്ച് കൊന്നത്.
ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്ന ബാലനെ പുലി കടിച്ചു വലിച്ചു സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ പോയതിനാലാകണം പുലി ബാലനെ അവിടെ ഉപേക്ഷിച്ചു പോവുകയായിരുന്നു. മകന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ അമ്മയുടെ മുന്നിലൂടെയാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്.
ബല്‍റാംപൂര്‍ ജില്ലയിലെ സുഹെല്‍വ വന്യജീവി സങ്കേതത്തിന് സമീപം വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. വീടിനു സമീപത്തെ കാട് കാണാന്‍ ഇറങ്ങിയ മജ്ഗവാന്‍ ഗ്രാമത്തിലെ സന്ദീപ് എന്ന 10 വയസ്സുകാരനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്.
വീടിന് സമീപത്തു തന്നെയുള്ള ഒരു മരത്തിന്റെ പിന്നിലായിരുന്നു പുലി പതുങ്ങിയിരുന്നത്. സന്ദീപ് പുറത്തിറങ്ങിയതും പുലി കുട്ടിയുടെ മേല്‍ ചാടി വീഴുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ നട്ടെല്ല് പൂര്‍ണ്ണമായും തകര്‍ന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ വീടിന് പുറത്ത് എത്തിയപ്പോള്‍ കണ്ടത് പുലി മകനെ കടിച്ചു വലിച്ച് സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് പോകുന്നതാണ്. അമ്മയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരുടെ പരിശോധനയില്‍ കുട്ടിയെ കരിമ്പിന്‍ തോട്ടത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.