തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പത്ത് പ്രതികൾക്കെതിരേ കൂടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പോലീസ്. അക്രമത്തിൽ പങ്കെടുത്തതായി തിരിച്ചറിഞ്ഞ പത്ത് പ്രതികൾക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ഇവരെ ഏതാനും ദിവസങ്ങൾക്കകം ഇവരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. നാലു മുതൽ ആറു വരെ പ്രതികളും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമായ അദ്വൈത്, ആരോമൽ എസ്. നായർ, ആദിൽ മുഹമ്മദ് എന്നിവരുടെ ജാമ്യ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 12- നാണ് യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ അഖിൽ ചന്ദ്രനെ സഹപാഠികളായ എസ്എഫ്ഐ അക്രമി സംഘം കുത്തിവീഴ്ത്തിയത്. കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്, നസീം എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ അഖിലിനെ കുത്താനുപയോഗിച്ച കത്തി പോലീസ് ക്യാമ്പസിൽനിന്നുതന്നെ കണ്ടെടുത്തിരുന്നു.
നാളെ കോളജ് തുറക്കുമ്പോൾ സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാർഥികളെക്കൊണ്ട് കത്തി തിരിച്ചറിയേണ്ടതുണ്ട്. ഇതിനായി വിദ്യാർഥികളുടെ മൊഴി യെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കറുത്ത പിടിയുള്ള കത്തിയുമായി ശിവരഞ്ജിത്തും ചുവന്ന പിടിയുള്ള കത്തിയുമായി നസീമും വിരട്ടിയോടിച്ചെന്ന് ആദ്യ ഘട്ടത്തിൽ വിദ്യാർഥികൾ പോലീസിനു മൊഴി നൽകിയിരുന്നു.