വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അവഗണിച്ച് ട്രംപ് ഭരണകൂടം. ഏറെ പ്രതീക്ഷയോടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയ ഇമ്രാന്‍ ഖാന് തണുത്തുറഞ്ഞ സ്വീകരണമാണ് അമേരിക്കയിൽ ലഭിച്ചത്.
വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ വരുമ്പോള്‍ ആതിഥേയ രാജ്യത്തിന്റെ സര്‍ക്കാര്‍ പ്രതിനിധി സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താറുണ്ട്. എന്നാല്‍ ഇമ്രാന്‍ ഖാനെ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിലെയോ അമേരിക്കയിലെ ഉന്നത നേതൃത്വത്തിലേയോ ആരും എത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോട്ടോകോള്‍ പ്രകാരം പേരിന് ഒരു ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
ഇമ്രാന്‍ ഖാനെ സ്വീകരിക്കാന്‍ പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, അമേരിക്കയിലെ പാകിസ്താന്‍ സ്ഥാനപതി ആസാദ് എം ഖാന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കൂടാതെ അമേരിക്കയിലെ പാക് വംശജരായ നിരവധി ആളുകളും വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. യാത്രാച്ചിലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഇമ്രാന്‍ ഖാന്‍ ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി പകരം ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തിലായിരുന്നു അമേരിക്കയിലേക്ക് യാത്രതിരിച്ചത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും ഇമ്രാന്‍ ഖാന്‍ താമസിക്കുക.
ചിലവ് ചുരുക്കി യാത്രചെയ്തത് പാകിസ്താന്‍കാരില്‍ മതിപ്പുളവാക്കിയെങ്കിലും പാക് പ്രധാനന്ത്രി എത്തിയപ്പോള്‍ അമേരിക്കന്‍ അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു . പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നത്. 2012ലാണ് ഇതിനുമുമ്പ് ഇമ്രാന്‍ ഖാന്‍ അമേരിക്കയിലെത്തിയത്. അന്ന് ടൊറൊന്റോ വിമാനത്തവളത്തില്‍ അമേരിക്കന്‍ അധിതര്‍ തടഞ്ഞുവെച്ചത് വലിയ വാര്‍ത്തയായിരുന്നു.
അതേസമയം പാക് പ്രധാനമന്ത്രിക്കെതിരെ ബലൂച് സമരക്കാര്‍അമേരിക്കയിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള മതന്യൂനപക്ഷങ്ങള്‍ക്കതിരായ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി വൈറ്റ് ഹൈസിന് മുന്നില്‍ മറ്റൊരു പ്രതിഷേധവും മറ്റ് ചില സംഘടനകള്‍ സംഘടിപ്പിക്കുമെന്നാണ് സൂചന.