അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ കൊലപാതക കേസില്‍ (Attappadi Madhu Murder Case) പുനരന്വേഷണം വേണമെന്ന് കുടുംബം. മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകന്‍ വി. നന്ദകുമാർ വീട്ടിലെത്തിയപ്പോഴാണ് ഈ ആവശ്യം കുടുംബം ഉന്നയിച്ചത്. അതോടൊപ്പം സമൂഹമാധ്യമങ്ങളിലെ അപവാദപ്രചാരണത്തിനെതിരെ നടപടി വേണമെന്നും മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
എന്നാൽ കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് നടൻ മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. അതേസമയം കേസിന്റെ തുടർ നടത്തിപ്പ് സർക്കാർ തന്നെയാകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശ പ്രകാരം സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല.
ആക്ഷൻ കൗൺസിലുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു ജനുവരി 30നാണ് അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി രംഗത്തുവന്നത്. കുടുംബത്തിന് നിയമപരമായ വശങ്ങൾ പരിശോധിക്കാൻ കേരള, മദ്രാസ് ഹൈക്കോടതികളിലെ അഭിഭാഷകനായ അഡ്വ നന്ദകുമാറിനെയാണ് ചുമതലപ്പെടുത്തിയത്. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെയാണ് മമ്മൂട്ടി അഭിഭാഷകനെ ഏർപ്പെടുത്തിയത്.