തൃശൂർ: ഇറച്ചിക്കടയിൽ നിന്നും വാങ്ങിയ മാട്ടിറച്ചിയിൽ പുഴുക്കളെ കണ്ടെത്തി.കരുവന്നൂർ പുത്തൻതോടിലാണ് സംഭവം.പുത്തൻതോട് സെന്ററിൽ നിന്നും മൂർക്കനാട്ടേക്ക് പോകുന്ന വഴിയിലെ ബീഫ് സ്റ്റാളിൽ നിന്നും വാങ്ങി ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയിരിക്കുന്നത്.
അനധികൃതമായി പ്രവർത്തിക്കുന്ന ബീഫ് സ്റ്റാളിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ് വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ മാംസം കണ്ടെത്തുകയും, തുടർന്ന് സ്റ്റാളിൽ ബാക്കിയുണ്ടായിരുന്ന മാംസം കുഴിച്ചുമൂടുകയുമായിരുന്നു.
പുത്തൻതോട് സ്വദേശി തോട്ടാപ്പിള്ളി ഉണ്ണിയുടെ വീട്ടിലേക്ക് വാങ്ങിയ ഇറച്ചിയിൽ പുഴുവിനെ കണ്ടെത്തുകയും, പ്രദേശത്തെ കൗൺസിലർമാരായ അൽഫോൻസാ തോമസ്, പ്രവീൺ എന്നിവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. സ്റ്റാളിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.
ഈസ്റ്റർ ആയതിനാൽ നിരവധി ആളുകൾ ഈ കടയിൽ നിന്നും മാംസം വാങ്ങിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് അറവ് നടത്തിയതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ സ്റ്റാളിൽ നിന്നും മാംസം വാങ്ങിയ ആളുകൾ വിവരമറിഞ്ഞതിനുശേഷം മാംസം തിരികെ കടയിലേക്ക് തന്നെ എത്തിച്ചിട്ടുണ്ട്.