നീലഗിരി: തമിഴ്‌നാട്ടിലെ നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൂടല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിലെ വാച്ചർ നൗഷാദിനെയാണ് കാട്ടാന ചവിട്ടികൊന്നത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അമ്പിളിമല സ്വദേശികളായ നൗഷാദും ജമാലും ശനിയാഴ്ച വൈകിട്ട് ഓ വാലിയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിലൂടെ നടക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. മുതുമലയിൽ നിന്നിറങ്ങിയ ബാലകൃഷ്ണൻ എന്ന കാട്ടാനയാണ് ആക്രമിച്ചത്. ഓ വാലി പ്ലാന്റേഷനിൽ വാച്ചർമാരാണ് നൗഷാദും ജമാലും.
ആനയെ കണ്ട് ഇരുവരും ഓടി. ഇരുവരേയും ഒരു കിലോമീറ്ററോളം കാട്ടാന ഓടിച്ചു. പിന്നാലെ എത്തിയ ആന നൗഷാദിനെ ചവിട്ടി. നൗഷാദ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ജമാൽ സമീപത്തെ കൊക്കയിലേക്ക് വീണതിനാൽ ആനയ്ക്ക് ആക്രമിക്കാൻ സാധിച്ചില്ല. വീഴ്ചയിലാണ് ഇയാൾക്ക് പരിക്കേറ്റത്. പരിക്കേറ്റ് നിലവിളിക്കുന്ന ജമാലിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ ആനയെ വിരട്ടിയോടിച്ചു. ഇതിനു ശേഷമാണ് നൗഷാദിനെ രക്ഷിച്ചത്.