ന്യൂയോർക്ക് : ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റെന്ന ഖ്യാതി പേറുന്ന സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. പരിശോധനയിൽ റോക്കറ്റിലെ ബൂസ്റ്റർ പ്രഷറൈസേഷൻ സിസ്റ്റത്തിലെ വാൽവിലെ തകരാർ കണ്ടെത്തിയതിനാലാണ് വിക്ഷേപണം ഒഴിവാക്കിയത്. ഇന്ന് പ്രാദേശിക സമയം വൈകുന്നേരം അഞ്ചിനും ഏഴിനുമിടയ്ക്ക് അമേരിക്കയിലെ ടെക്സസിൽ നിന്ന് വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
വിക്ഷേപണത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങൾ നടക്കവെയാണു തകരാർ കണ്ടെത്തിയതും വിക്ഷേപണം മാറ്റിവച്ചതും. എൻജിനിലേക്കു തീ പകരുന്നതിന് 10 സെക്കൻഡ് മുൻപാണ് വിക്ഷേപണം തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തകരാർ പരിഹരിച്ച് ദിവസങ്ങൾക്കകം വിക്ഷേപണത്തിനായി വീണ്ടും തയ്യാറാകുമെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.
സ്റ്റാർഷിപ് പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണു സ്റ്റാർഷിപ്പ്. പൂർണമായി സ്റ്റെയിൻലെസ് സ്റ്റീലിലാണു ഇവ നിർമ്മിച്ചിരിക്കുന്നത്. നൂറു പേർക്ക് 150 മെട്രിക് ടൺ ഭാരമുള്ള പേടകത്തിൽ സഞ്ചരിപ്പിക്കാനാകും. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനിൽ കോളനിയുണ്ടാക്കാൻ ആളുകളെയും സാമഗ്രികളെയുമൊക്കെ എത്തിക്കാനുംസ്റ്റാർഷിപ്പിന് ശേഷിയുണ്ട്. മീഥെയ്നാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. 33 എൻജിനുകളാണ് റോക്കറ്റിനെ മുന്നോട്ട് ചലിപ്പിക്കുന്നത്. പേടകത്തിൽ 3 റാപ്റ്റർ എൻജിനുകളും 3 റാപ്റ്റർ വാക്വം എൻജിനുകളുമുണ്ട്.