Friday, May 24, 2024
spot_img

എന്തിനും പ്രതികരിക്കുന്ന മമതയ്ക്ക് ഇപ്പോൾ ഒന്നും പറയാനില്ല !

ആദാനി ഗ്രൂപ്പിനെതിരെ ലോക്‌സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തൃണമൂൽ എംപി മഹുവ മൊയ്ത്ര പണം വാങ്ങിയെന്ന വിവാദങ്ങൾക്കിടെ മഹുവയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. മഹുവ മൊയ്ത്ര ഇന്ത്യയിൽ കഴിയവെ അവരുടെ പാർലമെന്റിലെ ഔദ്യോഗിക ഇമെയിൽ വിലാസത്തിന്റെ പാസ്വേർഡ് ദുബായിൽ ഉപയോഗിച്ചെന്നാണ് മഹുവയ്‌ക്കെതിരായ പുതിയ ആരോപണം. മഹുവ മൊയ്ത്ര ഇന്ത്യയിലുള്ളപ്പോൾ വിദേശത്ത് നിന്നും ആരോ അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയാതായി ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു. ഈ വിവരം നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നും നിഷികാന്ത് ദുബെ വ്യക്തമാക്കി.

ഒരു എംപി രാജ്യത്തിന്റെ സുരക്ഷ പണത്തിനു വേണ്ടി പണയപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലായിരിക്കെ ആ എംപിയുടെ പാർലമെന്റ് ലോഗിൻ ദുബായിൽനിന്ന് ആരോ ഉപയോഗിച്ചിരിക്കുന്നു. പ്രധാനമന്ത്രി, ധനകാര്യമന്ത്രി, സുരക്ഷാ ഏജൻസികൾ എന്നിവർ ഉപയോഗിക്കുന്നതാണ് ഈ സംവിധാനമെന്ന് ഓർക്കണം. തൃണമൂൽ കോൺഗ്രസും പ്രതിപക്ഷവും ഇനിയും ഇക്കാര്യത്തിൽ രാഷ്ട്രീയം കളിക്കുമോയെന്നും എൻഐസി ഈ വിവരങ്ങളെല്ലാം അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നും മഹുവയുടെ പേര് പരാമർശിക്കാതെ നിഷികാന്ത് ദുബെ ട്വിറ്ററിൽ കുറിച്ചു. അതിനിടെ മഹുവ മൊയ്ത്രയ്‌ക്കെതിരെ ബിജെപി നേതാവ് അമിത് മാളവ്യയും രംഗത്തെത്തിയിട്ടുണ്ട്. മഹുവയെ തൃണമൂൽ കയ്യൊഴിഞ്ഞ അവസ്ഥയിലാണെന്നും പാർട്ടി നേതാക്കൾ അറസ്റ്റിലാകുമ്പോഴൊക്കെ തൃണമൂൽ നേതൃത്വവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മഹുവയ്‌ക്കെതിരായ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നാണ് തൃണമൂൽ ഇന്നലെ വ്യക്തമാക്കിയത്. ആരോപണം ആർക്കെതിരെയാണോ ഉയർന്നത്, അവർ തന്നെ അതിൽ മറുപടി നൽകുന്നതാണ് നല്ലതെന്നാണ് ബംഗാളിലെ തൃണമൂലിന്റെ ജനറൽ സെക്രട്ടറിയും വക്താവുമായി കുനാൽ ഘോഷ് അഭിപ്രായപ്പെട്ടത്.

എന്നാൽ, ഇടയ്‌ക്കിടെ അനാവശ്യത്തിന് പോലും വിവാദങ്ങള്‍ ഉണ്ടാക്കുന്ന മഹുവ മൊയ്ത്രയുടെ രീതികളില്‍ മമത ബാനർജിക്ക് അത്ര തൃപ്തയല്ല. അതിനിടെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന പരാതി മഹുവ മൊയ്ത്രയ്‌ക്ക് എതിരെ ഉയർന്നുവന്നിരിക്കുന്നത്. മഹുവ പ്രതിക്കൂട്ടിലായ വിവാദത്തിൽ ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടുന്ന പാർട്ടിയുടെ ഉന്നതനേതൃത്വം തീരുമാനമെടുത്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. ബിജെപി എംപി നിഷികാന്ത് ദുബെ മഹുവക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയോ അനന്തരവൻ അഭിഷേക് ബാനർജിയോ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവോ ഇതുവരെ രംഗത്തെത്തിയിട്ടില്ലെന്നും ശ്രദ്ധേയം. അതേസമയം, ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരനന്ദാനിയിൽനിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നു കാട്ടി മുൻപങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്‌റായ് സിബിഐക്ക് ഏതാനും ദിവസം മുൻപ് പരാതി നൽകിയതാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. ജയ് ആനന്ദിൽനിന്നു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർക്കും പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച ഉയർന്ന ആരോപണം ആദ്യം ദർശൻ നിഷേധിച്ചു.

എന്നാൽ, കഴിഞ്ഞ ദിവസം ദര്‍ശന്‍ ഹീരാനന്ദാനി തന്നെ പാര്‍ലമെന്‍റിന്റെ സദാചാര കമ്മിറ്റിക്ക് നല്‍കിയ സത്യവാങ് മൂലത്തില്‍ മഹുവ മൊയ്ത്രയ്‌ക്ക് താന്‍ പണം നല്‍കിയെന്നും അവരുടെ വീട് പുതുക്കിപ്പണിത് കൊടുത്തെന്നും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയെന്നും പാര്‍ലമെന്‍റ് വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ മഹുവ മൊയ്ത്ര തനിക്ക് നല്‍കിയെന്നും കുറ്റസമ്മതം നടത്തിയിരുന്നു. എന്തായാലും മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് ഓരോദിവസവും പുതിയ തെളിവുകള്‍ പുറത്തുവരികയും പ്രശ്നം ഗുരുതരമാവുകയും ചെയ്യുകയാണ്. എന്തായാലും പാര്‍ലമെന്‍റില്‍ 2019 മുതല്‍ 2023 വരെയുള്ള നാല് വര്‍ഷക്കാലം മഹുവ മൊയ്ത്ര പാര്‍ലമെന്‍റില്‍ ആകെ ചോദിച്ച 61 ചോദ്യങ്ങളില്‍ 51 എണ്ണവും അദാനിയ്‌ക്ക് എതിരായ ചോദ്യങ്ങളായിരുന്നു. ശക്തനായ അദാനിയെ ചോദ്യം ചെയ്യുക വഴി എളുപ്പവഴിയില്‍ പേരെടുക്കാനും ഒപ്പം അദാനിയ്‌ക്കെതിരെ ഹീരാനന്ദാനി ഗ്രൂപ്പിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയുമായിരുന്നു മഹുവ മൊയ്ത്രയുടെ ലക്ഷ്യമെന്നും ആരോപണമുണ്ട്.

Related Articles

Latest Articles