തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിൽ നിയമസഭയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. രേഖകള്‍ സമയത്ത് സമര്‍പ്പിച്ചെന്ന സര്‍ക്കാര്‍ വാദം തെളിയിക്കാന്‍ ചെന്നിത്തല വെല്ലുവിളിച്ചു. 136 അടിയെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാഷ്ട്രീയ പരിഹാരം കാണുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെ ബാബുവും ആരോപിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവിനെതിരായ പിവി അന്‍വറിന്റെ വിവാദ ആരോപണവും വിഡി സതീശന്റെ മറുപടിയും സഭാ രേഖകളില്‍ നിന്ന് നീക്കി. സഭാ ചട്ടങ്ങളിലും കീഴ്‌വഴക്കങ്ങളിലും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കാതെയും മുന്‍കൂട്ടി എഴുതി നല്‍കാതെയും ആരോപണം ഉന്നയിച്ചതുകൊണ്ടാണ് പ്രസംഗഭാഗം നീക്കം ചെയ്യുന്നതെന്ന് സ്പീക്കര്‍ അറിയിച്ചു.
ആരോപണങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് ഇന്നലെ നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കുകയും സഭാ രേഖകളില്‍ നിന്നും അന്‍വറിന്റെ പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.