കണ്ണൂര്‍: രാത്രി കടൽപ്പാലം കാണാനെത്തിയ ദമ്പതിമാർക്കുനേരെ സദാചാര ആക്രമണം. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍.
തലശ്ശേരി ഇന്‍സ്പെക്ടര്‍ക്കും എസ്‌ഐക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നിദ്ദേശം ഇരുവര്‍ക്കുമെതിരായ ആരോപണം തലശ്ശേരി എസിപിയും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പിയും പ്രത്യേയകം അന്വേഷിക്കും. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സര്‍ട്ടിഫിക്കറ്റും പരിശോധിക്കാനും കമ്മീഷണര്‍ ആര്‍. ഇളങ്കോ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
സദാചാര ആക്രമണം നേരിട്ട ദമ്പതിമാര്‍, തലശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. സദാചാര പൊലീസ് ചമയുകയും മര്‍ദ്ദിച്ച ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തതായാണ് ദമ്പതിമാരുടെ പരാതി. ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവര്‍ക്കാണ് പൊലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. രാത്രി കടല്‍പ്പാലം കാണാന്‍ പോയപ്പോള്‍ പൊലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് പരാതി.
പൊലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ തിരികെ ചോദ്യങ്ങള്‍ ചോദിച്ചു. പിന്നാലെ പൊലീസ് അസഭ്യ വര്‍ഷം നടത്തി. സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്നും മേഘ പറഞ്ഞു. ഭര്‍ത്താവിനെ സ്റ്റേഷനില്‍ കെട്ടിത്തൂക്കും എന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയെന്നും മേഘ പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ഈ കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് പ്രത്യുഷ്. മേഘയ്ക്ക് ജാമ്യം ലഭിച്ചു.