ദില്ലി : രാഷ്ട്രപതി ഭവനിലെ ഉദ്യാനം മുഗള്‍ ഗാര്‍ഡന്‍സ് ഇനി പുതിയ പേരിൽ അറിയപ്പെടും. അമൃത് ഉദ്യാന്‍ എന്നാണ് മുഗള്‍ ഗാര്‍ഡന്‍സിനെ പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചു അരങ്ങേറുന്ന അമൃത് മഹോത്സവുമായി ബന്ധപ്പെട്ടാണ് ഉദ്യാനം പുനർനാമകരണം ചെയ്യുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത പറഞ്ഞു.
നാളെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ അമൃത് ഉദ്യാന്‍ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുര്‍മു നിർവഹിക്കും. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ പൊതുജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കും.
പതിനഞ്ച് ഏക്കറോളം വിസ്തൃതിയിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ദീര്‍ഘ ചതുരാകൃതിയും വൃത്താകൃതിയും ഇടകലര്‍ന്ന ഉദ്യാനത്തില്‍ ഹെര്‍ബല്‍ ഗാര്‍ഡനും മ്യൂസിക്കല്‍ ഗാര്‍ഡനും സ്പിരിച്വല്‍ ഗാര്‍ഡനുമുണ്ട്. മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ഉദ്യാനമാണ് ഇന്നും പരിപാലിക്കപ്പെടുന്നത്.