ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നു. ദിവസങ്ങളായി തുടരുന്ന മഴമൂലമാണ് ഡാമിലെ ജലനിരപ്പുയർന്നത്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. അതുകൊണ്ടു തന്നെ പെരിയാർ തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
റൂൾ കർവ് നിലനിർത്തുന്നതിന് വേണ്ടി കൂടുതൽ വരുന്ന ജലം മുഴുവൻ പെരിയാറിലേക്ക് മുന്നറിയിപ്പില്ലാതെ ഒഴുക്കി വിടുന്ന സ്ഥിതി കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലടക്കം കേസുകൾ ഉണ്ടാവുകയും, അതിൽ കേരളം ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
മുൻ വർഷങ്ങളിൽ ഉണ്ടായ സാഹചര്യം ഈ വർഷങ്ങളിൽ ഉണ്ടാകില്ല എന്നാണ് വിവരം. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ നാളെയോട് കൂടി തന്നെ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളത്തിന്റെ അളവ് ഉയരുമെന്നാണ് വിവരം.