Monday, April 29, 2024
spot_img

ചെപ്പോക്കിൽ വിജയമില്ലാതെ മുംബൈ ;ചെന്നൈയുടെ വിജയം 6 വിക്കറ്റിന്

ചെന്നൈ : ചെപ്പോക്കിലെ സ്വന്തം കാണികൾക്കു മുന്നിൽ മുംബൈ ഇന്ത്യൻസിനെ 6 വിക്കറ്റിന് വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ അടിച്ചെടുത്തത്. ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോഴും വിജയിക്കാൻ മുംബൈക്ക് സാധിച്ചിരുന്നില്ല. ഏഴു വിക്കറ്റിനായിരുന്നു മുംബൈയുടെ അന്നത്തെ തോൽവി.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയ്ക്ക് ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് (16 പന്തിൽ 30), ഡെവൺ കോൺവേ (42 പന്തിൽ 44) എന്നിവർ ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറിനുള്ളിൽ ഋതുരാജ് പുറത്തായെങ്കിലും ഒന്നാം വിക്കറ്റിൽ അപ്പോഴേക്കും 46 റൺസ് സ്‌കോർ ബോർഡിൽ എത്തിയിരുന്നു. അഞ്ചാം ഓവറിൽ പീയൂഷ് ചൗളയാണ് ഋതുരാജിനെ പുറത്താക്കിയത്.

പിന്നീട് ക്രീസിലെത്തിയ അജിൻക്യ രഹാനെ 17 പന്തിൽ ഒരു സിക്സും ഒരു ഫോറും സഹിതം 21 റൺസെടുത്ത് പുറത്തായി.താരത്തെ ഒൻപതാം ഓവറിൽ പീയൂഷ് ചൗള തന്നെയാണ് മടക്കിയത്.

ഇംപാക്ട് പ്ലെയർ അമ്പാട്ടി റായിഡു (11 പന്തിൽ 12)വിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. തുടർന്ന് അഞ്ചാമനായി ക്രീസിലെത്തിയ ശിവം ദുബെ (18 പന്തിൽ 26*) യുടെ കരുത്തിലാണ് ചെന്നൈ വിജയത്തിലേക്ക് വേഗം കുതിച്ചത്. മൂന്നു സിക്സറുകളാണ് ദുബെപായിച്ചത് . 17–ാം ഓവറിൽ കോൺവേ പുറത്തായപ്പോൾ ക്രീസിലെത്തിയ ക്യാപ്റ്റൻ എം.എസ് ധോണിയാണ് (3 പന്തിൽ 2) ചെന്നൈയ്ക്കായി വിജയറൺ നേടിയത്. മുംബൈയ്‌ക്കായി പീയൂഷ് ചൗള രണ്ടു വിക്കറ്റും ട്രിസ്റ്റൻ സ്റ്റബ്സ്, ആകാശ് മധ്വാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 51 പന്തിൽ 64 റൺസെടുത്ത നെഹാൽ വധേരയാണ് മുംബൈയുടെ രക്ഷകനായത്. നെഹാൽ ഉൾപ്പെടെ മൂന്നു പേർ മാത്രമാണ് മുംബൈ ബാറ്റർമാരിൽ രണ്ടക്കം കടന്നത്.

ഇഷാൻ കിഷനൊപ്പം കാമറൂൺ ഗ്രീനാണ് ഇന്ന് മുംബൈ ഇന്നിങ്സ് ഓപ്പൺ ചെയ്തത് . ഇഷാനും(9 പന്തിൽ 7), ഗ്രീനും (4 പന്തിൽ 6) അധികം വൈകാതെ മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ രോഹിത് ശർമ റണ്‍സൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു. ഈ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന താരമായി രോഹിത് ശർമ മാറി. 16 തവണയാണ് പൂജ്യം റൺസിൽ താരം പുറത്താകുന്നത്.

14–3 എന്ന നിലയിൽ പരുങ്ങലിലായ മുംബൈയെ നെഹാൽ വധേരയും സൂര്യകുമാർ യാദവും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ സ്കോർ 69ൽ നിൽക്കെ സൂര്യകുമാർ യാദവി( 22 പന്തിൽ 26) നെ രവീന്ദ്ര ജഡേജ പുറത്താക്കിയതോടെ മുംബൈ വീണ്ടും പ്രതിസന്ധിയിലായി. പിന്നീടെത്തിയ ട്രിസ്റ്റൻ സ്റ്റബ്സു( 21 പന്തിൽ 20) മായി ചേർന്ന് നെഹാൽ സ്കോർ 100 കടത്തി. എന്നാൽ സ്കോർ 123ൽ നിൽക്കെ നെഹാൽ പുറത്തായി. പിന്നീടുള്ള 16 റൺസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കുന്നതിനിടെ മുംബൈയുടെ നാലു ബാറ്റർമാരാണ് പവലിയനിലേക്ക് മടങ്ങിയത്. ചെന്നൈയ്ക്കായി മതീഷ പതിറാണ മൂന്നു വിക്കറ്റും ദീപക് ചഹർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി

Related Articles

Latest Articles