ദില്ലി: മുണ്ട്കയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണ്. തീപിടിത്തവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ്, കെട്ടിട ഉടമകളായ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു.
6 മണിക്കൂര്‍ കൊണ്ടാണ് തീ പൂര്‍ണമായി അണയ്ക്കാനായത്. കൂടുതല്‍ മൃതദേഹം ഉണ്ടോ എന്ന് കണ്ടെത്താന്‍ നടത്തി വന്ന പരിശോധന അവസാനിപ്പിച്ചതായി ദില്ലി ഫയര്‍ഫോഴ്സ് വിഭാഗം അറിയിച്ചു. അപകടസമയത്ത് അമ്പതോളം പേര്‍ പങ്കെടുത്ത് കൊണ്ടുള്ള ഒരു മീറ്റിംഗ് നടക്കുകയായിരുന്നുവെന്നും മുറി അടച്ചിട്ടത് മരണസംഖ്യ ഉയരാന്‍ കാരണമായെന്നും അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ പ്ലാസ്റ്റികിന്റെ സാന്നിധ്യം പെട്ടന്ന് തീ പടരാന്‍ കാരണമായി.
മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീപിടുത്തമുണ്ടായ സമയത്ത് രണ്ടും മൂന്നും നിലകളിലായി 200 പേർ ഉണ്ടായിരുന്നു എന്നാണ് കണക്കുകൂട്ടൽ.
ആകെ ഒരു ഗോവണിപ്പടിമാത്രമുണ്ടായിരുന്നതിനാൽ പലരും മുകളിലെ നിലകളിൽ നിന്നും ചാടിയതുമൂലവുമാണ് പരിക്കുകൾ പറ്റിയത്. ഉപഹാർ തീയറ്റർ ദുരന്തത്തിന് ശേഷം ഇത്രയധികം മരണം സംഭവിക്കുന്ന ആദ്യ സംഭവമാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ടുപേരാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
കെട്ടിടത്തിലെ മുകളിലെ നിലയിലുണ്ടായ അഗ്നിബാധ വളരെ പെട്ടെന്ന് കെട്ടിടത്തിൽ മുഴുവനായും പടരുകയായിരുന്നു. ഫയർഫോഴ്സും, പോലീസും ചേർന്ന് തീ അണയ്‌ക്കാനുളള പ്രവർത്തനങ്ങൾ വിജയിച്ചത് പുലർച്ചയോടെ മാത്രമാണ്. 15 ഫയർഫോഴ്സ് യൂണിറ്റുകളാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.