ദില്ലി : ജഹാംഗിര്‍പുരിയിലെ ഫ്ലാറ്റില്‍നിന്ന് ഭീകരരെന്ന് അനുമാനിക്കുന്ന രണ്ടുപേരെ പിടികൂടിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. കൊല നടത്തിയ ശേഷം ഇവര്‍ കൊലപാതക ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുത്തത് ഐഎസ് നേതാവിനെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റിനോടുള്ള അനുഭാവം പ്രകടിപ്പിക്കാനാണ് ഇത്തരത്തില്‍ കൊടും ക്രൂരത നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഭല്‍സ്വ ഡയറിയില്‍നിന്ന് ജഗ്ജിത് സിങ്, നൗഷാദ് എന്നിവരെ കഴിഞ്ഞദിവസമാണ് ദില്ലി പൊലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്യുന്നത് . ഇവരിൽ നിന്ന് ഗ്രനേഡുകളും തോക്കുകളും തിരകളും ഉള്‍പ്പെടെയുള്ള ആയുധ ശേഖരം കണ്ടെത്തിയിരുന്നു. ഫ്ലാറ്റില്‍നിന്ന് രക്തക്കറ കണ്ടതിനെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകവിവരം പുറത്തുവന്നത്. ഇതിനിടെ രാത്രിയോടെ സമീപത്തുള്ള അഴുക്കുചാലില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല .
കൊലപാതക ദൃശ്യങ്ങൾ മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയും പിന്നീടിവ പാകിസ്ഥാനിലുള്ള ഐഎസ് നേതാവെന്ന് സംശയിക്കുന്നയാള്‍ക്ക് അയച്ചുകൊടുത്തെന്നുമാണു പൊലീസ് പറയുന്നത്. ജഗ്ജിത് സിങ്ങിന് ചില ഖലിസ്ഥാന്‍ ഭീകരരുമായും നൗഷാദിന് ഭീകരസംഘടനയായ ഹര്‍കത് ഉല്‍–അന്‍സാറുമായും ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു.