തിരുവനന്തപുരം: കേരളത്തിലെ പാൽ വിപണിയിൽ നന്ദിനി – മിൽമ ഏറ്റുമുട്ടൽ ഒഴിവാകുന്നു. സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചതായി സംസ്ഥാന ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. സഹകരണ തത്വങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാനെന്നും മന്ത്രി പറഞ്ഞു .
കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ നന്ദിനി പാൽ കേരളത്തിൽ വിൽപന നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കേരളത്തിൽ പാൽ ഉൽപാദനം കുറയുന്ന സമയങ്ങളിൽ മിൽമ നന്ദിനിയിൽനിന്നു രണ്ടു ലക്ഷം ലീറ്റർ വരെ പാൽ വാങ്ങാറുണ്ട്. നന്ദിനി നേരിട്ടു കേരളത്തിൽ വിൽപനക്കെത്തുന്നത് സംസ്ഥാനത്തെ പാൽ വിപണിയിലെ മിൽമയുടെ അപ്രമാഥിത്വം അവസാനിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ മിൽമയുടെ വിപണി വിഹിതം ലക്ഷ്യമിടുന്നില്ലെന്നും സ്വകാര്യ കമ്പനികളുടെ വിഹിതമാണ് ലക്ഷ്യമിടുന്നതെന്നും നന്ദിനി അറിയിച്ചിരുന്നു. നിലവിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമടക്കം നന്ദിനി ഔട്‌ലെറ്റ് തുറന്നിട്ടുണ്ട്.