Monday, May 6, 2024
spot_img

പരീക്ഷാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; കുട്ടികളെ പരിശോധിച്ചത് ദിവസക്കൂലിക്കെത്തിയവര്‍

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചത് 500 രൂപ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവരാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരിശോധനയ്ക്കുള്ളവരെ എത്തിച്ച ജോബി ജീവൻ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കുട്ടികളെ പരിശോധിക്കാൻ ആളുകളെ അയച്ചത് കരുനാഗപ്പള്ളി സ്വദേശിയുടെ ആവശ്യപ്രകാരം ആണെന്നും അടിവസ്ത്രം അഴിക്കാൻ പരിശോധിച്ചവർ പറഞ്ഞിട്ടില്ല എന്നും
ജോബി ജീവൻ പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശി അരവിന്ദാക്ഷൻപിള്ള പറഞ്ഞതനുസരിച്ചാണ് എട്ടു പേരെ കോളേജിലേക്ക് അയച്ചത്. ആർക്കും പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല. 500 രൂപ വേതന അടിസ്ഥാനത്തിലാണ് ആളുകളെ വിട്ടത്. സ്റ്റാർ ഏജൻസിയായ നീറ്റ് അധികൃതരുമായും സംസാരിച്ചിട്ട് ഉണ്ടായിരുന്നില്ല. കരുനാഗപ്പള്ളി സ്വദേശി മൊബൈൽ ഫോണിൽ അയച്ചുകൊടുത്ത കാര്യങ്ങളാണ് കോളേജിൽ നടത്തിയത്.

വിദ്യാർത്ഥികളെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. അടിവസ്ത്രം അടക്കം അഴിക്കാൻ പരിശോധന ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ പറഞ്ഞിട്ടില്ല. ഈ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കോളേജ് അധികൃതർക്കാണ്. നിലവിൽ അറസ്റ്റിൽ ആയിട്ടുള്ളവർ നിരപരാധികളാണെന്നും ജോബി ജീവന്‍ വ്യക്തമാക്കി. അറസ്റ്റിലായവർ ജോബി ജീവന്റെ മകൾ അടക്കമുള്ളവരാണ്.

Related Articles

Latest Articles