Monday, May 6, 2024
spot_img

വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നൽകുന്നതിൽ അശ്രദ്ധ കാട്ടി:മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നൽകുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഉദ്യോഗസ്ഥർക്ക് 37,500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മീഷൻ.ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എസ് ഡി രാജേഷ് 20,000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ 15000 രൂപയും ചവറ ബ്ലോക്ക്പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർ വി ലത 2500 രൂപയും പിഴയടക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കിം ഉത്തരവിട്ടു.

കൊച്ചി കോർപ്പറേഷനിൽ എസ് ഡി രാജേഷ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരിക്കെ 2015 ഒക്ടോബറിൽ കെ ജെ വിൻസന്റ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല. വിവരം നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടും നടപ്പാക്കിയില്ല. ഹിയറിംഗിന് വിളിച്ചിട്ടും ഹാജരായില്ല. കമ്മീഷൻ സമൻസ് അയച്ച് രാജേഷിനെ തലസ്ഥാനത്ത് വരുത്തുകയായിരുന്നു. വിൻസന്റ് ആവശ്യപ്പെട്ട വിവരങ്ങൾ ഏപ്രിൽ 13 നകം ഇപ്പോഴത്തെ ഓഫീസർ ലഭ്യമാക്കാനും കമ്മീഷൻ ഉത്തരവായി.

കൊണ്ടോട്ടി നഗരസഭയിൽ ബോബി ചാക്കോ പ്രവർത്തിച്ച 2022 ഏപ്രിലിൽ ചെറുവാടി ലക്ഷ്മി നൽകിയ അപേക്ഷയ്ക്ക് വിവരം നൽകിയില്ല. കീഴ് ജീവനക്കാരന്റെ മേൽ ചുമതല ഏൽപിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി എന്നിവയാണ് ഇദ്ദേഹത്തിന്റെ വീഴ്ചകൾ. ഒന്നാം അപ്പീൽ അധികാരിയുടെ നടപടികൾ കമ്മിഷൻ ശരിവച്ചിട്ടുമുണ്ട്. ഇരുവരും ഏപ്രിൽ 13 നകം പിഴയൊടുക്കി ചലാൻ കമ്മീഷന് സമർപ്പിക്കണം.

വിവരം നൽകാമെന്ന് അറിയിച്ച് പണം അടപ്പിച്ചശേഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിവരം നിഷേധിച്ചതിന് ചവറ ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ വി ലത 2500 രൂപ പിഴ ഒടുക്കണം. 2018 കാലത്ത് ഇവർ പന്തളം നഗരസഭയിൽ പൊതു വിവരവിതരണ ഓഫീസറായിരുന്നപ്പോഴാണ് വീഴ്ച വരുത്തിയത്.

Related Articles

Latest Articles