Thursday, May 9, 2024
spot_img

കാലിടറി ഇൻഡി മുന്നണി ! നിതീഷ് കുമാർ ബിജെപി പിന്തുണയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തേക്കും ; തിരിച്ചടി ആർജെഡിക്കും മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട തേജസ്വി യാദവിനും

പാറ്റ്‌ന : കലങ്ങി മറിഞ്ഞ് ബിഹാർ രാഷ്ട്രീയം. ബിജെപിയുടെ പിന്തുണയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച വരെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന നിതീഷ് കുമാറിന്റെ എല്ലാ പൊതുപരിപാടികളും റദ്ദ് ചെയ്തിരിക്കുകയാണ്. ഇത് സത്യപ്രതിജ്ഞാ ചടങ്ങിനു വേണ്ടിയെന്നാണ് വിവരം. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ബിഹാർ മുഖ്യമന്ത്രിയായുള്ള നിതീഷിന്റെ ഏഴാമത് സത്യപ്രതിജ്ഞയാകും ഞായറാഴ്ച നടക്കുക. ഇന്ന് വൈകുന്നേരം നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറുമായി കൂടിക്കാഴ്ച നടത്തി.

നിലവിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ടേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നെങ്കിലും അടുത്തകൊല്ലം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ ഇപ്പോൾ സർക്കാർ പിരിച്ചുവിടില്ല എന്നാണ് പുതുതായി ലഭിക്കുന്ന വിവരം. തേജസ്വി യാദവിനായി മുഖ്യമന്ത്രിപദം ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് നിതീഷ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് 2022-ലുണ്ടാക്കിയ ധാരണ. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പദവിയൊഴിയുന്നതിൽ നിതീഷ് അസ്വസ്ഥനാണ്.

ബിഹാറിലെ ബിജെപി എംഎല്‍എമാരുടേയും എം.പിമാരുടേയും യോഗം നാളെ വൈകുന്നേരം 4 മണിക്ക് പാറ്റ്നയിൽ അടിയന്തരമായി വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍ പുതിയ അഭ്യൂഹങ്ങള്‍ തല പൊക്കിയത് . നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചതോടെയാണ് നിതീഷിൻറെ എൻഡിഎ മുന്നണിയിലേക്കുള്ള പുനഃപ്രവേശനത്തിന് സാധ്യത തെളിഞ്ഞത്.

Related Articles

Latest Articles