ക്രൂയിസ് റേവ് പാർട്ടി കേസിൽ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം നിഷേധിച്ചു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ആര്യനെയും മറ്റ് ഏഴ് പേരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിധി പ്രസ്താവിച്ച ഉടനെ ആര്യൻ ഖാന്റെ(Aryan khan) അഭിഭാഷകൻ സതീഷ് മനേഷിന്ദെ നൽകിയ ഇടക്കാല ജാമ്യപേക്ഷ നാളെ രാവിലെ 11ന് പരിഗണിക്കും.
അതേസമയം ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന എന്‍സിബിയുടെ ആവശ്യം കോടതി തളളി. അറസ്റ്റിലായവരിലൊരാള്‍ ആര്യനു ലഹരിമരുന്നു വിതരണം ചെയ്തതെന്നു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചിരുന്നു. ഇതേതുടർന്ന് ആര്യനു ജാമ്യം നല്‍കരുതെന്നും വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമാണ് എന്‍.സി.ബി കോടതിയില്‍ ആവശ്യപ്പെട്ടത്. കൂടാതെ 8 പ്രതികളെയും ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.ബി അപേക്ഷ നല്‍കി. ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എന്‍.സി.ബി അറിയിച്ചു. എന്നാൽ എന്‍സിബിയുടെ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. മാത്രമല്ല ചോദ്യം ചെയ്യാന്‍ ആവശ്യത്തിന് സമയം ലഭിച്ചതായും കോടതി പറഞ്ഞു.