തിരുവനന്തപുരം: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തിൽ പങ്കില്ലെന്നും തനിക്കെതിരായ കേസ്സുകളിൽ അന്വേഷണം നേരിടുമെന്നും വെള്ളാപ്പള്ളി നടേശൻ. പ്രഗത്ഭരായ ഉദ്യോഗസ്ഥർ അന്വേഷിച്ച് ആത്മഹത്യയെന്ന് കണ്ടെത്തിയ കേസ്സാണിതെന്നും. ഇടക്കാല ഉത്തരവ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും, കള്ളക്കേസിൽപ്രതിയാക്കുന്നത് സംഘടനാ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തെരഞ്ഞെടുപ്പ് രംഗത്തേക്ക് താനോ തുഷാരോ വരാതിരിക്കാനുള്ള ഗൂഡാലോചനയാണ് ഈ കേസ്. കെ കെ മഹേശൻറെ മരണവുമായി ബന്ധമില്ലെന്നും ആരോപണങ്ങൾ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
മാരാരിക്കുളം പൊലീസാണ് കേസെടുത്തത്. വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതികൾ കെ കെ മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു