കൊച്ചി : ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി.
മലബാർ ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സിപിഎം പ്രാദേശിക നേതാക്കളെ അംഗങ്ങളായി തെരഞ്ഞെടുത്തതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. സി പി എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ് ,പങ്കജാഷൻ എന്നിവരുടെ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി.
ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രിയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിൻ്റെ വിധി. ഡി വൈ എഫ് ഐ രാഷ്ട്രിയ സംഘടനയല്ലെന്ന വാദവും കോടതി തള്ളി. പുക്കോട്ട് കാളിക്കാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ മലബാർ ദേവസ്വം ബോഡിൻ്റെ സർക്കൂലർ, വ്യവസ്ഥകൾ ലംഘിച്ചതായും കോടതി നിരീക്ഷിച്ചു. മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.