തിരുവനന്തപുരം : സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പരാമർശത്തിന് പിന്നാലെയുണ്ടായ മിത്ത് വിവാദത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചെന്നാണ് പുറത്തുവരുന്ന വിവരം. നാമജപഘോഷയാത്ര മൂലം ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ 1000 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കേസ് എഴുതി തള്ളാൻ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് തീരുമാനിച്ചിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കുന്ന പശ്ചാത്തലത്തിൽ എൻഎസ്എസിന്റെ വെറുപ്പ് സമ്പാദിക്കണ്ട എന്നതിനാലാണ് കേസ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അനധികൃതമായി കൂട്ടം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കന്റോൺമെന്റ് പോലീസാണ് നാമജപഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തത്