Friday, May 10, 2024
spot_img

നിരീക്ഷണം കടലിന്റെ അടിത്തട്ടിലും! സമുദ്ര സുരക്ഷയ്ക്ക് ആളില്ലാ പ്രതിരോധ ജലാന്തർവാഹനവുമായി ഡിആർഡിഒ; ശത്രുക്കളുടെ ‌അന്തർവാഹിനികളെയടക്കം കണ്ടെത്തി പ്രതിരോധിക്കും; നിർമ്മാണം കൊച്ചിയിൽ, പ്രത്യേകതകൾ ഇതൊക്കെ!!

കൊച്ചി: സമുദ്ര സുരക്ഷയ്ക്കായി ആളില്ലാ പ്രതിരോധ ജലാന്തർവാഹനവുമായി ഡിആർഡിഒ. ശത്രുക്കളുടെ ‌അന്തർവാഹിനികളെയടക്കം കണ്ടെത്താനും കടലിന്റെ അടിത്തട്ടിലെ നിരീക്ഷണത്തിനും സ്വയം പ്രവർത്തിക്കുന്ന ഹൈ എൻഡ്യൂറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളിന്റെ (എച്ച്ഇഎയുവി) ആദ്യ ജലോപരിതല പരീക്ഷണം കൊച്ചി കപ്പൽശാലയിലാണ് വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഒ അധികൃതർ വ്യക്തമാക്കി. എച്ച്ഇഎയുവി വൈകാതെ ഇന്ത്യൻ നാവികസേനയുടെ ഭാ​ഗമാകുമെന്നാണ് സൂചന.

പൂർണമായും തദ്ദേശീയമായാണ് രാജ്യത്തെ ആദ്യ എച്ച്ഇഎയുവി വികസിപ്പിച്ചത്. അന്തർവാഹിനിയുടെ ചെറുരൂപമെന്ന് തോന്നിക്കുന്ന എച്ച്ഇഎയുവിക്ക് 6,000 ടൺ ഭാരവും 12 മീറ്റർ നീളവുമുണ്ട്. വാഹനത്തിന്റെ പ്രൊപ്പലറുകൾ സ്വയം പ്രവർത്തിക്കും. ​ഗതിനിയന്ത്രണവും സ്വയം നിശ്ചയിക്കും. അത്യാധുനിക സെൻസർ മൊഡ്യൂളുകൾ, ആശയവിനിമയത്തിനുള്ള പ്രത്യേക സ്യൂട്ട്, സമുദ്രാന്തർഭാ​ഗത്തെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം, ശബ്ദതംര​ഗങ്ങളിലൂടെ സമുദ്രാന്തർഭാ​ഗത്തെ വസ്തുക്കൾ തിരിച്ചറിയാനുള്ള സോണാറുകൾ തുടങ്ങിയവ ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.

പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ രണ്ട് വർഷം മുൻപാണ് എച്ച്ഇഎയുവി തദ്ദേശീയമായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് അം​ഗീകാരം നൽകിയത്. ദീർഘദൂരത്തിലും ആഴത്തിലും സഞ്ചരിച്ച് സമുദ്രാന്തർ നിരീക്ഷണം, അന്തർവാഹിനികൾ ഉൾപ്പടെയുള്ള ശത്രു സാന്നിധ്യം കണ്ടെത്തൽ, കടലിനടയിലെ മൈനുകൾ കണ്ടെത്തൽ എന്നിവയാണ് പ്രധാന ദൗത്യം.

Related Articles

Latest Articles