ദില്ലി: ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്‍റെയത്ര തീക്ഷ്ണണമാകാനിടയില്ലെന്ന് ദേശീയ കൊവിഡ് 19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയത്. നിലവില്‍ 54 കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്സീനും 82 കോടിയലിധം പേര്‍ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാൽ പ്രതിരോധം കൂടുതൽ മികച്ചതാകുമെന്നാണ് വിലയിരുത്തൽ. വാക്സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രാജ്യത്താകമാനമായി ഒമിക്രോൺ രോഗബാധയേറ്റവരുടെ എണ്ണം വർധിക്കുകയാണ്. രാജ്യത്താകെയായി നൂറ്റിനാൽപതിലേറെ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രലയത്തിന്‍റെ കണക്ക്. 24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി ഇന്നലെ 21 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ എട്ടുപേർക്കാണ് പുതിയതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. എട്ടു പേരും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോൺ ബാധിതർ 48 ആയി. തെലങ്കാനയിൽ 13 പേർക്ക് കൂടിയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഹൈദരാബാദിൽ എത്തിവരാണ് എല്ലാവരും. ഇതോടെ തെലങ്കാനയിൽ ഒമിക്രോൺ ബാധിതർ 20 ആയി.