തിരുവനന്തപുരം: കേരളം കാത്തിരുന്ന ഓണം ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞു. ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതിയിൽ നിന്നെടുത്ത ടിക്കറ്റിനാണ്. തങ്കരാജനാണ് ടിക്കറ്റ് വിറ്റത്
‘ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും ഇടയിൽ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. ഏജൻസിയിലെ ടിക്കറ്റ് തീർന്നതിനാൽ മറ്റ് കടകളിൽ നിന്നാണ് ടിക്കറ്റ് ഇവിടേക്ക് കൊണ്ടു വന്നത്. അതിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഇപ്പോൾ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നമ്മുടെ കൈകൊണ്ട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്’- തങ്കരാജൻ പറയുന്നു.
25 കോടിയുടെ ഒന്നാം സമ്മാനം TJ 750605 നമ്പറിനാണ് ലഭിച്ചത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുത്തത്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത.
രണ്ടാംസമ്മാനം അഞ്ചുകോടി രൂപയാണ്. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്കും. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.
ഇന്നലെ വൈകുന്നേരം വരെ വിറ്റത് 66.5 ലക്ഷം ടിക്കറ്റുകളാണ്. കഴിഞ്ഞവര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകള്‍വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു.