ഇസ്ലാമാബാദ്:പാകിസ്ഥാൻ അതിർത്തിയിൽ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍-പാക് അതിര്‍ത്തിയിലെ ഖൈബര്‍ പഖ്തൂണ്‍ പ്രവിശ്യയിലെ ഉത്തരവസീറിലാണ് ഭീകരാക്രണം നടന്നത്.
അതിര്‍ത്തിയില്‍ നിന്ന് ഭീകരര്‍ ചെക്ക് പോസ്റ്റിലേക്ക് നുഴഞ്ഞു കയറുകയും സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകര സംഘടനയും എറ്റെടുത്തിട്ടില്ല. പാകിസ്ഥാനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി തീവ്രവാദികള്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായി ആക്രമണത്തിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പാക് സൈന്യം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനിടെ പാക് അതിര്‍ത്തിയില്‍ അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്.