കണ്ണൂര്‍: കരുവന്നൂർ കുംഭകോണത്തെ (Karuvannur Kumbakonam) വെല്ലുന്ന തട്ടിപ്പ് ആയിരുന്നു സിപിഎം നേതൃത്വത്തിലുള്ള പേരാവൂർ കോ ഓപറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയിലും നടന്നത്. ഇതിനെതിരെ നിക്ഷേപരുടെയും മറ്റും പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ പേരാവൂര്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറി എ. പ്രിയനെ മാറ്റിയിരിക്കുകയാണ്.
നെടുമ്പോയില്‍ നടന്ന ലോക്കല്‍ സമ്മേളനത്തിലാണ് തീരുമാനം എടുത്തത്. പി പ്രഹ്‌ളാദനെ പകരം സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്നാൽ ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല മാറ്റമെന്നാണ് സിപിഎമ്മിന്റെ വാദം. . ചിട്ടി തട്ടിപ്പ് നടന്ന സമയത്തെ ഭരണസമിതി പ്രസിഡന്റ് ആയിരുന്നു പ്രിയന്‍. സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ ഓപറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരില്‍ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്.
കാലാവധി പൂര്‍ത്തിയായിട്ടും 315 പേര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കിയില്ല. ആകെ ഒരു കോടി എണ്‍പത്തി അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പൊലീസിന് നല്‍കിയ പരാതി. പല തവണ പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്ച നൂറിലേറെ നിക്ഷേപകര്‍ സൊസൈറ്റിയിലെത്തി ഉപരോധ സമരം നടത്തി. സ്വന്തം വീട് വിറ്റ് പണം തിരികെ നല്‍കാമെന്ന് സൊസൈറ്റി സെക്രട്ടറി പിവി ഹരിദാസ് എഴുതി നല്‍കിയതോടെയാണ് സമരം അവസാനിച്ചത്. അതേസമയം സംഭവത്തിൽ പ്രതിഷേധം പലഭാഗത്തുനിന്നും ശക്തമായി തന്നെ ഉയരുന്നുണ്ട്. നിക്ഷേപകർ ഉൾപ്പെടെയുള്ളവർ സിപിഎം നേതൃത്വത്തിനെതിരെ കനത്ത പ്രതിഷേധവുമായി രംഗത്തുണ്ട്.