മലപ്പുറം: പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു. യൂ ട്യൂബില്‍ നോക്കി പ്രസവമെടുക്കുന്നതിനെ കുറിച്ച് പഠിച്ചതിനു ശേഷം പരസഹായമില്ലാതെയാണ് പ്ലസ് ടു വിദ്യാർഥിനി പ്രസവിച്ചത്. പൊക്കിള്‍ക്കൊടിയും പെണ്‍കുട്ടി സ്വയം മുറിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഒക്ടോബര്‍ 20-ന് വീട്ടിലെ മുറിയ്ക്കുള്ളിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. എന്നാൽ പെണ്‍കുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത് മൂന്നുദിവസത്തിന് ശേഷമാണ്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ കഴിയുന്ന പെൺകുട്ടിയും അമ്മയും സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 21 കാരന്‍ അറസ്റ്റിലായി. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
ബലാല്‍സംഗത്തിനിരയായ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ച് പെണ്‍കുട്ടി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിന് കാഴ്ചക്കുറവുണ്ട്. പിതാവ് രാത്രിയിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയാണ്. ഇത് മറയാക്കി അയൽവാസിയായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
അതേസമയം പെണ്‍കുട്ടി രണ്ട് തവണ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതായി വിവരമുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു സംഭവം ആരെയും അറിയിച്ചിട്ടില്ല. അതില്‍ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്.