അഹമ്മദാബാദ്: രാജ്യത്ത് ബാപ്പുവിന്റെ ‘ഗ്രാമീണവികസനം’ എന്ന സ്വപ്നം സാക്ഷാത്കരിക്കണമെന്ന ആഹ്വാനവുമായി ഭാരതപ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദില്‍ ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം പറഞ്ഞത്. ഗ്രാമവികസനത്തെക്കുറിച്ചും സ്വാശ്രിത ഗ്രാമങ്ങളെക്കുറിച്ചും ബാപ്പു എപ്പോഴും സംസാരിച്ചിരുന്നുവെന്നും ഈ നാട് ബാപ്പുവിന്റെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയുമാണെന്നും അദ്ദേഹം പറഞ്ഞു.
‘കോവിഡ് 19 മഹാമാരിയെ അഭിമുഖീകരിച്ചതിലെ അച്ചടക്കമുള്ളതും മികച്ചതുമായ ഏകോപനത്തില്‍ ഗുജറാത്തിലെ പഞ്ചായത്തുകളുടെയും ഗ്രാമങ്ങളുടെയും പങ്ക് അഭിനന്ദനാർഹമാണ്. ഗുജറാത്തില്‍ വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ എണ്ണം പുരുഷ പ്രതിനിധികളേക്കാള്‍ കൂടുതലാണ്. ഒന്നര ലക്ഷത്തിലധികം പഞ്ചായത്ത് ജനപ്രതിനിധികള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കവിഞ്ഞ് മറ്റൊന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെ പ്രതീകവല്‍ക്കരിക്കുന്നില്ല’- അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല ചെറുതും എന്നാല്‍ വളരെ അടിസ്ഥാനപരവുമായ സംരംഭങ്ങളിലൂടെ ഗ്രാമവികസനം എങ്ങനെ ഉറപ്പാക്കാമെന്ന് നമ്മൾ ചർച്ച ചെയ്യണമെന്നും നിങ്ങളുടെ വിദ്യാലയത്തിന്റെ ജന്മദിനമോ സ്ഥാപക ദിനമോ ആഘോഷിക്കാന്‍ നിങ്ങൾ തയ്യാറാകണമെന്നും അതിലൂടെ, സ്‌കൂളിന്റെ ക്യാമ്പസും ക്ലാസുകളും വൃത്തിയാക്കാനും സ്‌കൂളിനായി നല്ല പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും നിങ്ങൾ തയ്യാറാകണമെന്നും 2023 ഓഗസ്റ്റ് വരെ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുകയാണെന്നും, അതുകൊണ്ട് തന്നെ ഈ കാലയളവില്‍ ഗ്രാമത്തില്‍ 75 പ്രഭാത ഘോഷയാത്രകള്‍ സംഘടിപ്പിക്കാന്‍ നിങ്ങൾ ശ്രമിക്കണമെന്നും ജനങ്ങളോട് അദ്ദേഹം പറഞ്ഞു.