ലഡാക്ക്: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി ഇന്ന് രാവിലെ കാർഗിലിൽ എത്തിയിരുന്നു. ഭീകരത പൂർണമായും അവസാനിച്ചുവെന്നതിന്റെ ആഘോഷമാണ് ദീപാവലിയെന്നും ഒരിക്കൽ കാർഗിൽ അത് തെളിയിച്ചുവെന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. ”നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അങ്ങനെ തന്നെയാണ്. കാർഗിലിലെ ധീര ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിയുകയെന്നത് ഭാഗ്യം കൂടിയാണ്.” പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.
‘രാജ്യത്തിന്റെ സുരക്ഷയുടെ നെടുംതൂണാണ് സൈനികർ. വിജയഭൂമിയായ ഈ കാർഗിലിൽ നിന്നുകൊണ്ട് ഭാരത്തിലെ ഓരോ പൗരന്മാർക്കും ലോകത്തിന് മുഴുവനും ദീപാവലി ആശംസകൾ നേരുകയാണ്. കാർഗിലിൽ വിജയത്തിന്റെ പതാക ഉയർത്താത്ത ഒരു യുദ്ധവും പാകിസ്ഥാനുമായി ഉണ്ടായിട്ടില്ല. ദീപാവലിയുടെ അർത്ഥം ഭീകരതയുടെ അന്ത്യമെന്നാണ്. അത് സാധ്യമാക്കിയ ഇടമാണ് കാർഗിലെന്നും’ നരേന്ദ്രമോദി പറഞ്ഞു. കാർഗിലിൽ നമ്മുടെ സൈന്യം ഭീകരതയെ തകർത്തെറിഞ്ഞു. അതിന് സാക്ഷിയാകാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യമെമ്പാടുമുള്ള ജനങ്ങൾ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുമ്പോൾ, ഉറ്റവരെ വിട്ടകന്ന് ദീപാവലി ദിനത്തിൽ അതിർത്തിയിൽ നിലകൊള്ളുന്ന സൈനികർക്ക് ആദരവ് കൂടിയായിട്ടാണ് അദ്ദേഹം ഇതുചെയ്യുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ സൈനികർക്കൊപ്പം പ്രധാനമന്ത്രി പങ്കുചേരുകയായിരുന്നു.