കൽപറ്റ: പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷം വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ടി ജയപ്രകാശ്. മകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും പിതാവ് ആരോപിക്കുന്നു.
പത്ത് ദിവസമായിട്ടും പ്രതികളിലേക്ക് എത്താനോ പിടികൂടാനോ പോലീസിന് കഴിയുന്നില്ല. കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവർ ഉൾപ്പടെ 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പറയുമ്പോഴും കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രതികളെ സംരക്ഷിക്കാൻ കോളേജ് അധികൃതരും പോലീസ് ഇടപെടൽ നടത്തുന്നതായി തുടക്കത്തിൽ തന്നെ ആക്ഷേപം ശക്തമാണ്. രാഷ്‌ട്രീയ സമ്മർദ്ദം മൂലമാണ് പ്രതികളെ പിടികൂടാൻ സാധിക്കാത്തത്.
‘‘ഞാൻ അങ്ങോട്ടു വരുന്നമ്മേ. ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഇത്തവണ അമ്മയെ ഞാൻ കൊണ്ടുപോകാം.’’ ഇതായിരുന്നു സിദ്ധാർത്ഥിന്റെ അവസാനത്തെ വാക്കുകൾ. ഒന്നര മണിക്കൂർ കഴിഞ്ഞ് അവൻ പോയി എന്നൊരു സീനിയർ വിദ്യാർത്ഥി വിളിച്ചു പറഞ്ഞുവെന്ന് മാതാപിതാക്കൾ പറയുന്നു. കൊല്ലപ്പെടതുന്നതിന്റെ രണ്ട് മണിക്കൂർ മുൻപ് ഫോണിൽ സംസാരിച്ചതാണെന്നും സംസാരത്തിൽ കടുംകൈ ചെയ്യാൻ പോകുന്നതിന്റെ സൂചനയും ഇല്ലായിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.
14-ാം തീയതി വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സീനിയർ വിദ്യാർത്ഥിനികൾക്കൊപ്പം സിദ്ധാർഥ് നൃത്തം ചെയ്തതിന്റെ പേരിൽ മർദ്ദിച്ചു. നൂറോളം വിദ്യാർത്ഥികൾ നോക്കിനിൽക്കേ വിവസ്ത്രനാക്കി അടിച്ചു. ബെൽറ്റ് കൊണ്ട് പലവട്ടം അടിച്ചു. മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്ന് സിദ്ധാർഥിന്റെ അമ്മ ഷീബ പറയുന്നു.