ദില്ലി: നടി പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ദേശീയ കാമ്പയിൻ്റെ ബ്രാൻഡ് അംബാസഡറായി പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പാണ്ഡെ പ്രചാരണത്തിൻ്റെ മുഖമാകാൻ സാധ്യതയുണ്ടെന്നും അവരും സംഘവും മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരികയാണെന്നുമുള്ള ചില വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തത വരുത്തിയത്.
സെർവിക്കൽ ക്യാൻസർ തടയാൻ 9-14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.
രാജ്യത്തെ സെർവിക്കൽ ക്യാൻസർ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായും വിവിധ ആരോഗ്യ വകുപ്പുകളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ഫെബ്രുവരി 2ന് സെർവിക്കൽ കാൻസർ ബാധിച്ച് മരണത്തിനു കീഴടങ്ങി എന്ന തരത്തിൽ പൂനം തന്നെ സമൂഹമാദ്ധ്യമം വഴി വ്യാജ വാർത്ത പ്രചരിപ്പിക്കുകയും പിന്നീട് അത് ബോധവൽക്കരണത്തിന്റെ ഭാഗമാണെന്നു കാട്ടി പിൻവലിക്കുകയും ചെയ്തിരുന്നു. പൂനത്തിന്റെ ‘ബോധവത്കരണ’ത്തിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്.