Sunday, May 5, 2024
spot_img

കേസിൽ ഇതുവരെ 30 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്

ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ് മുദ്രാവാക്യം ഏറ്റുവിളിച്ചവരെ തിരിച്ചറിഞ്ഞിട്ടും അവർക്കെതിരെ അന്വേഷണ സംഘം ഒരു നടപടിയും സ്വീകരിക്കുന്നില്ല. രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയിട്ടാണോ പോലീസിന്റെ ഈ നിലപാടെന്ന സംശയം ഇപ്പോൾ ഉയരുകയാണ്. കേസിൽ ഇതുവരെ 30 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ 10 വയസ്സുള്ള കുട്ടിയാണ് വിദ്വേഷം മുദ്രാവാക്യം വിളിച്ചത്. കൂടെയുള്ള മുതിർന്നയാൾക്കാർ അത് ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതര മതസ്ഥരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള അറപ്പുളവാക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ളതുമായ മുദ്രാവാക്യം രാജ്യത്തിന്റെ സുരക്ഷയ്‌ക്കും അഖണ്ഡതയ്‌ക്കും എതിരാണെന്ന് പോലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കാതെ മുന്നോട്ടു പോകുകയാണ് പോലീസ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പോലീസ് കാണിച്ച ആവേശമൊന്നും നിലവിലെ അന്വേഷണത്തിൽ ഇല്ല. ദൃശ്യങ്ങളുടെ സഹായത്തോടെ മുദ്രാവാക്യം ഏറ്റു വിളിച്ചവരിൽ മുഴുവൻ ആളുകളെയും പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇവർക്കെതിരെ പോലും കേസെടുത്തിട്ടില്ല.

അതേസമയം ശക്തമായ രാഷ്‌ട്രീയ സമ്മർദ്ദം പോലീസിന് മേൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ നടപടിയിലേക്ക് പോയാൽ അത് സർക്കാരിന്റെ മതേതര കാഴ്ചപ്പാടിന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് അന്വേഷണം മരവിപ്പിച്ചത് എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. എന്നാൽ അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കമെങ്കിൽ കടുത്ത ഭാഷയിൽ പ്രതികരിക്കാൻ ആണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം.

 

അതേസമയം പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ മുദ്രാവാക്യം വിളിയില്‍ ഉചിതമായ നടപടിവേണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. മുദ്രാവാക്യം വിളിച്ചവർക്ക് മാത്രമല്ല പരിപാടിയുടെ സംഘാടകർക്കും കേസിൽ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാവർക്കുമെതിരെ നടപടി വേണം. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ
ചോദിച്ചിരുന്നു. റാലിൽ എന്തും വിളിച്ചു പറയാമോ എന്നും അദ്ദേഹം ചോദിച്ചു.

മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരന്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളും നേരത്തെ അറസ്റ്റിലായിരുന്നു. മാത്രമല്ല വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പൊലീസ് റിമാൻഡ് റിപ്പോർട്ടും പുറത്ത് വന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പഠിപ്പിച്ചത് കേസിലെ ഇരുപത്തിയാറാം പ്രതി സുധീറാണെന്നാണ് റിപ്പോർട്ടിലുള്ളത്. എസ്‍ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് സുധീർ. കുട്ടിയുടെ പിതാവ് അസ്കറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുധീർ. ഇയാൾ അസ്കറിന്റെ പള്ളുരുത്തിയിലെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നുവെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ അച്ഛൻ അസ്‍കറും പഠിപ്പിച്ചിരുന്നു. റാലിക്കിടെ കുട്ടി മുഴക്കിയ വിദ്വേഷ മുദ്രാവാക്യം അസ്കർ ഏറ്റുചൊല്ലിയിരുന്നു. ആലപ്പുഴയിൽ ഈ സംഭവത്തിന് മുമ്പും അതിന് ശേഷവും മതസ്പർധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂർവമായ ഇടപെടൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles