കാസർകോട്: പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അബൂബക്കർ സിദ്ദീഖ് എന്നയാളെയാണ് കൊലപ്പെടുത്തിയത്. കേസിൽ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ സംഘത്തിലെ അംഗങ്ങളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. മഞ്ചേശ്വരം, ഉപ്പള സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രവാസി മരിച്ചത് തലച്ചോറിനേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ട്. കാൽ വെള്ളയിലും അരയ്ക്ക് താഴെയായും നിരവധി തവണ മർദിച്ച പാടുകൾ ഉണ്ട്.
നിതംബത്തിലെ പേശികൾ അടിയേറ്റ് ചതഞ്ഞിട്ടുണ്ട്. നെഞ്ചിന് ചവിട്ടേറ്റു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു.
പൈവളിഗ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചാണ് അക്രമി സംഘം അൻവർ ഹുസൈനെയും അൻസാരിയേയും ക്രൂരമായി മർദ്ദിച്ചത്. ബോളംകളയിലെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചും തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. അൻസാരിയെക്കൊണ്ടും സിദ്ദിഖിനെ മർദിക്കാൻ ശ്രമമുണ്ടായി. വിസമ്മതിച്ചപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അൻസാരി പറഞ്ഞു.