ദില്ലി : ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ സമൂഹമാദ്ധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വിലക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർജികൾ സുപ്രീം കോടതി വരുന്ന 6ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
അഭിഭാഷകനായ എം.എല്‍.ശര്‍മ, മുതിർന്ന അഭിഭാഷകൻ സി.യു.സിങ് എന്നിവരാണ് ഹർജികൾ അടിയന്തരമായി പരിഗണനയിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം, ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരും ഇതേ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.