വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറേണ്ടതില്ലെന്ന് കേന്ദ്രം അറിയിച്ചു. ഒമിക്രോണ്‍ രൂക്ഷമായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ‘ഹൈ റിസ്ക്’ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിരുന്നത്.
പുതുക്കിയ മാര്‍ഗരേഖ പ്രകാരം സ്വന്തമായി ക്വാറന്റൈൻ ഇരിക്കാൻ കഴിയുന്നവർക്ക് അത് അനുവദിക്കും. ഏഴുദിവസം നിരീക്ഷണത്തിലിരുന്നശേഷം എട്ടാംദിവസം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി രോഗമുക്തി ഉറപ്പാക്കണം.
നേരത്തെ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടിയിരുന്നു. ഡി ജി സി എ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തിരുന്നത്.
അതേസമയം, കൊവിഡ് കണക്കുകള്‍ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കര്‍ണാടക, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.