ശ്രീനഗർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്ര സമാപിച്ചു .രാവിലെ ശ്രീനഗറിലെ പാന്ത ചൗക്കിൽ നിന്ന് യാത്ര പുനരാരംഭിച്ച രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം ലാൽ ചൗക്കിലെത്തി ദേശീയ പതാക ഉയർത്തി.യാത്രയുടെ സമാപന സമ്മേളനം നാളെ ശ്രീനഗറിൽ വച്ച് നടക്കും.
സമാപന സമ്മേളനത്തിൽ പങ്കു ചേരാൻ 23 പ്രതിപക്ഷ കക്ഷികളെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഇതിൽ 13 കക്ഷികൾ പങ്കെടുക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. ഡിഎംകെ, എൻസിപി, ആർജെഡി, ജനതാദൾ (യു), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), കേരള കോൺഗ്രസ് (ജോസഫ്), പിഡിപി, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ്, ജെഎംഎം, വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) തുടങ്ങിയ പാർട്ടികളുൾപ്പെടെ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നീ പ്രതിപക്ഷ കക്ഷികൾ സമാപന സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കും എന്ന് അറിയിച്ചു.
2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര 4080 കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി.