ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിലും മഴക്കെടുതിയിലും മരണസംഖ്യ 52 ആയി. ലാംഖാഗ ചുരത്തില്‍ അപകടത്തില്‍ പെട്ട 11 അംഗ ട്രക്കിംഗ് സംഘത്തെ ഉള്‍പ്പെടെ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ദുരന്ത നിവാരണ സേനാംഗങ്ങളെ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ എണ്ണായിരത്തോളം പേരെയാണ് ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത്. കരസേനയുടെ മൂന്ന് ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നൈനിറ്റാളിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഗര്‍വാള്‍, ബദ്രിനാഥ് റോഡുകള്‍ തുറന്നതോടെ ചാര്‍ ധാം യാത്ര പുനരാരംഭിച്ചു.
ഉത്തരാഖണ്ഡ് സർക്കാരിന് അഞ്ച് കോടി രൂപ ധനസഹായം നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അറിയിച്ചു. വടക്കൻ ബംഗാളിലും മണ്ണിടിച്ചിൽ വലിയ നാശനഷ്ടമുണ്ടാക്കി. കനത്ത മഴയില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. തീസ്താനദി കരകവിഞ്ഞു. ഡാര്‍ജിലിംഗ് കാലിംപോങ്ങ്, ജല്‍പായ്ഗുരി, അലിപൂര്‍ധര്‍ എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.