ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രം അടുത്തവർഷം മുതൽ വിശ്വാസികൾക്കുവേണ്ടി തുറന്നുകൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ഭക്തർക്ക് ഡിസംബർ മുതൽ ക്ഷേത്രത്തിൽ ദർശനം നടത്താം. ഡിസംബർ ആകുമ്പോഴേക്കും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാബന്ധൻ ദിനത്തിൽ സുൽത്താൻപൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം ഡിസംബർ മുതൽ രാമക്ഷേത്രത്തിലേക്ക് ദർശനത്തിനായി എത്താൻ സ്വാഗതം ചെയ്യുകയാണ്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭംഗിയായി
പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2023 ഡിസംബറോടെ ലോകമെമ്പാടുമുള്ള ഭക്തർക്കായി ക്ഷേത്രം തുറന്നു നൽകും. ക്ഷേത്ര നിർമ്മാണത്തിനായി ഇരുമ്പ് ഉപയോഗിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ രൂപ ഭംഗി
എല്ലാവരിലും അത്ഭുതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ആഗസ്റ്റ് ഒന്നിനാണ് അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ട് രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ടത്.